Sports
ലണ്ടൻ: മദ്യപിച്ച് നൈറ്റ് ക്ലബിൽ അടിപിടിയുണ്ടാക്കിയ ഹാരി ബ്രൂക്കിനെതിരെ നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. നിശ്ചിത ഓവർ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് താരത്തെ നീക്കുമെന്നാണ് റിപ്പോർട്ട്.
നവംബർ ഒന്നിന് വെല്ലിംഗ്ടണിൽ വച്ചായിരുന്നു സംഭവം. ന്യൂസിലൻഡ് പര്യടനത്തിനെത്തിയ ബ്രൂക്ക് മദ്യപിച്ചശേഷം നൈറ്റ് ക്ലബിൽ കയറാൻ ശ്രമിച്ചു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ താരത്തെ തടഞ്ഞതോടെ സംഘർഷമുണ്ടാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് താരത്തിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താക്കീത് ചെയ്തതായും പിഴ ചുമത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആഷസ് പരമ്പര തോല്‍വിയും താരങ്ങളുടെ കളത്തിനു പുറത്തെ സമീപനവും വീണ്ടും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബ്രൂക്കിന്റെ പ്രശ്നം വീണ്ടും പൊങ്ങി വന്നത്.
രണ്ടാമത്തെയും മൂന്നാമത്തെയും ആഷസ് ടെസ്റ്റുകൾക്കിടയിലുള്ള ഒമ്പത് ദിവസത്തെ ഇടവേളയിൽ ബ്രൂക്ക് ഉൾപ്പടെയുള്ളവർ റോഡരികിലിരുന്ന് മദ്യപിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. പരമ്പരയിലെ ദയനീയ തോൽവിക്കൊപ്പം താരങ്ങളുടെ പെരുമാറ്റം കൂടി മോശമായതോടെ വ്യാപക വിമർശനം ആരാധകർ ഉയർത്തിയിരുന്നു.
National
ഹൈദരാബാദ്: പുഷ്പ രണ്ടിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ 11-ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പോലീസ് നമ്പള്ളി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒമ്പത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അല്ലു അർജുന്റെ മാനേജർ, സ്റ്റാഫുകൾ, എട്ട് ബൗൺസർമാർ തുടങ്ങിയവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്. വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്ഥലത്തെത്തിയെന്നും പ്രാദേശിക അധികാരികളുമായി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നതുമാണ് അല്ലു അർജുനെതിരെയുള്ള കുറ്റം.
അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റർ മാനേജ്മെന്റിനെതിരെയും കുറ്റപത്രത്തിൽ പരാമർശങ്ങളുണ്ട്. നടൻ സ്ഥലത്തെത്തുമെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ ഇവർ സ്വീകരിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 2024 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ എം. രേവതിയെന്ന യുവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.